ചിറ്റൂർ: കോഴിയിറച്ചി മുഴുവനും കഴിച്ചതിന്റെ വൈരാഗ്യത്തിൽ അമ്മാവനെ മരുമകൻ പിവിസി പൈപ്പുകൊണ്ട് അടിച്ചുകൊന്നു. വടകരപ്പതി ഒഴലപ്പതി കുപ്പാണ്ടകൗണ്ടന്നൂർ ശെന്തിൽകുമാർ(45) ആണ് മരിച്ചത്.
അക്രമത്തിനുശേഷം ബൈക്കിൽ തമിഴ്നാട്ടിലേക്കു കടന്ന ശെന്തിൽകുമാറിന്റെ സഹോദരിയുടെ മകൻ പ്രഭാകരനെ(33) കൊഴിഞ്ഞാമ്പാറ പോലീസ് വേലന്താവളം വഴുക്കല്ലിൽനിന്നു പിടികൂടി. വഴുക്കല്ലിലെ തോട്ടത്തിൽ പശുവിനെ നോക്കുന്ന ജോലി ചെയ്യുന്നയാളാണ് പ്രഭാകരൻ.
ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. അവിവാഹിതനായ ശെന്തിൽകുമാർ സഹോദരി ശാന്തിയുടെ കുടുംബത്തോടൊപ്പമാണ് താമസം.
ശെന്തിൽകുമാറും ശാന്തിയുടെ മകൻ പ്രഭാകരനും ഒരുമിച്ചു മദ്യപിച്ചശേഷം ഭക്ഷണം കഴിക്കാൻ എത്തിയതായിരുന്നു. കറിവച്ച കോഴിയിറച്ചി ശെന്തിൽകുമാർ ഉച്ചയ്ക്കുതന്നെ മുഴുവനും കഴിച്ചതിനെച്ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി.
ഇതിനിടെ പ്രഭാകരൻ ബോർവെല്ലിന് ഉപയോഗിക്കുന്ന കട്ടികൂടിയ പിവിസി പൈപ്പ് എടുത്ത് ശെന്തിൽകുമാറിന്റെ കഴുത്തിന് അടിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.